ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടതായി സൂചന. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ. പരുക്കേറ്റ 12 പേരെ അനന്തനാഗിലെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള മുന്നറിയിപ്പ് നൽകി. സൈനിക വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്. ‘ദ് റെസിസ്‌റ്റൻ്റ് ഫ്രണ്ട്’ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്‌തമായി അപലപിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി എട്ടുമണിയോടെ ശ്രീനഗറിൽ എത്തും. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ഉന്നതതല യോഗം അടിയന്തരമായി ചേർന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കുമെന്ന് സൂചനകളുണ്ട്.