ഡേറ്റിങ് ആപ്പിലൂടെ ചാറ്റ് ചെയ്‌ത് പരിചയത്തിലായ ശേഷം യുവാവിനെ കടത്തിക്കൊണ്ടുപോയതായി പരാതി. പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് ചാറ്റ് ചെയ്തുകൊണ്ടിരുന്നത് നാല് യുവാക്കളുമായിട്ടായിരുന്നു. ഇവർ യുവാവിനെ കാറിൽ കടത്തികൊണ്ടുപോയി സ്വർണാഭരണങ്ങൾ തട്ടിയെടുത്തശേഷം സുമതി വളവിൽ ഉപേക്ഷിച്ച് സ്‌ഥലംവിട്ടു. പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റുചെയ്തു.
ഈ മാസം ഏഴിന് ഉച്ചയ്ക്ക് മൂന്നിനാണ് യുവാവിനെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. മടത്തറ സ്വദേശി മുഹമ്മദ് സൽമാൻ, കൊല്ലായിൽ സ്വദേശി സുധീർ, കൊല്ലയിൽ കിളിത്തട്ട് സ്വദേശി സജിത്, കുളത്തൂപ്പുഴക്കാരൻ ആഷിഖ് എന്നിവരാണ് പൊലീസ് പിടിയിലായത്. വെഞ്ഞാറമൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്. ഇയാളെ മുക്കന്നൂർ ഭാഗത്ത് നിന്ന് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു
വാഹനത്തിൽ വച്ച് യുവാവിനെ നഗ്നനാക്കി ചിത്രങ്ങളെടുത്തശേഷം മൂന്നുപവൻ തൂക്കം വരുന്ന സ്വർണമാലയടക്കം നാലുപേരും ചേർന്ന് തട്ടിയെടുത്തു. മർദിച്ച് അവശനാക്കിയശേഷം യുവാവിനെ പാങ്ങോട് ഭാഗത്തെത്തിച്ച് സുമതി വളവിൽ ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. അറസ്റ്റിലായവരിൽ നിന്ന് മൊബൈൽ ഫോണുകളും രണ്ട് ആഡംബര ബൈക്കുകളും കണ്ടെടുത്തു