നിയമസഭാസ്പീക്കർ ഷംസീർ ഗണപതി എന്ന ഹിന്ദു ദൈവത്തെ മിത്ത് എന്നു വിളിച്ചു എന്ന പേരിൽ കോലാഹലങ്ങൾ നടക്കുന്ന സമയമാണല്ലോ ഇത്. ഈയവസരത്തിൽ ചിലതു കുറിക്കണമെന്ന് തോന്നി.
സെമിറ്റിക് മതങ്ങളെ പോലെ ഒരു എകീകൃതവിശ്വാസസംവിധാനമോ ആരാധനാരീതികളോ ഇല്ലാത്തവരെയാണ് ഹിന്ദുക്കൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സവർണദൈവങ്ങളായ വിഷ്ണുവും രാമനും അവർണദൈവങ്ങളായ ചാത്തനും അപ്പൂപ്പനുമെല്ലാം നിലവിൽ ഹിന്ദുമതത്തിന്റെ അക്കൗണ്ടിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്വർണവിഗ്രഹങ്ങൾ പ്രതിഷ്ഠയായിട്ടുള്ള മഹാക്ഷേത്രങ്ങൾ മുതൽ വിളക്ക് കൊളുത്തി വെച്ചാരാധിക്കപ്പെടുന്ന വന്മരം വരെ ഹിന്ദു എന്ന വിഭാഗത്തിലെ ആരാധനവൈവിധ്യങ്ങളെയും ആരാധനാരീതികളിൽ കാലാകാലങ്ങളായി രൂപപ്പെട്ടു വന്ന പരിണാമങ്ങളെയും സൂചിപ്പിക്കുന്നവയാണ്.
മനുഷ്യൻ പ്രകൃതിയെ ഭയപ്പെട്ടു ജീവിച്ചിരുന്ന കാലത്ത് മഴയും ഇടിമിന്നലും പ്രകൃതിക്ഷോഭങ്ങളുമെല്ലാം ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളായി കണ്ടു പോന്നിരുന്നു(ഇപ്പോഴും അങ്ങനെ കാണുന്ന ചിലരുണ്ടെന്നത് മറ്റൊരു യാഥാർഥ്യം).
ഇത്തരം സമ്പ്രദായങ്ങൾ എല്ലാ സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു താനും. പ്രാചീനഭാരതവും വിഭിന്നമായിരുന്നില്ല.
ഇന്ത്യയിൽ ആര്യൻ അധിനിവേശം ഉണ്ടായതിനു ശേഷം വേദങ്ങളും മറ്റു പുരാണങ്ങളും നിലവിൽ വന്നു. ഇന്ദ്രനും വിഷ്ണുവും ഉൾപ്പടെയുള്ള ദൈവങ്ങളും അദ്വൈതവും ദ്വൈതവും ഉൾപ്പടെയുള്ള തത്വചിന്തകളും ആര്യൻ അധിനിവേശത്തിനു ശേഷമാണ് രൂപം കൊള്ളുന്നത്.
അപ്പോഴും പഴയ ആരാധനാക്രമങ്ങൾ സമൂഹത്തിൽ നിലനിന്നു പോന്നു. ഇതിന്റെയെല്ലാം സമ്മിശ്രരൂപമാണ് ഇന്നത്തെ ആരാധനാസമ്പ്രദായങ്ങൾ.
ദൈവങ്ങളുടെ കാര്യം പരിശോധിച്ചാൽ മഹാവിഷ്ണുവും ബ്രഹ്‌മാവും പൂർണമായ ആര്യഭാവനാമിത്തുകൾ മാത്രമാണ്. ത്രിമൂർത്തികളിൽ ശിവന്റെ കാര്യത്തിൽ മാത്രമാണ് പരിപൂർണഭാവനയാണോയെന്നതിൽ ചില സംശയങ്ങൾ നിലവിലുള്ളത്. ദ്രാവിഡർ ഉത്തരേന്ത്യയിൽ വസിച്ചിരുന്ന കാലത്തെ ഏതെങ്കിലും ഹിമാലയഗോത്രത്തിന്റെ തലവൻ തന്റെ അനുചരന്മാരുടെ അപദാനങ്ങളിലൂടെ തലമുറകളോളം നിലനിന്ന് ക്രമേണ ഒരു ദൈവസങ്കല്പമായതാണോ, ആര്യന്മാരിലെ അപരിഷ്കൃതവിഭാഗങ്ങളുടെ ഭാവനയിൽ രൂപപ്പെട്ട ആരാധനമൂർത്തിയായിരുന്നോ ശിവൻ എന്നതെല്ലാം ചിന്ത്യമായ വിഷയങ്ങളാണ്.
വിഷ്ണുവിന്റെ വൈകുണ്ഠവും ബ്രഹ്‌മാവിന്റെ ബ്രഹ്മലോകവും പോലെ ഭൂമിക്ക് പുറത്തെ ഏതോ സങ്കൽപലോകം എന്നതിനേക്കാൾ, ശിവന്റെ വാസസ്ഥലമായി പുരാണങ്ങളിൽ പറയപ്പെടുന്ന കൈലാസം ഹിമാലയവുമായി ബന്ധപ്പെട്ട ഒരു പ്രദേശമാണെന്നതിനാലാണ് ശിവൻ എന്ന സങ്കല്പത്തിന് ദൈവീകപരിവേഷം മാറ്റി നിർത്തിയാൽ ഒരു ചരിത്രാതീതകാലഗോത്രബന്ധം സൂചിപ്പിക്കാവുന്നത്.
ഒരു വ്യക്തിയിൽ നിന്നോ, ഒരേ പദവി അലങ്കരിച്ചിരുന്ന ഏതാനും തുടർച്ചക്കാരിൽ നിന്നോ ഒക്കെയായിരിക്കാം ഒരു പക്ഷെ ശിവസങ്കല്പത്തിന്റെ തുടക്കം. അവരെ പറ്റി പ്രചരിച്ച കാര്യങ്ങളിൽ പിൽക്കാലത്ത് അതിശയോക്തികൾ കലർന്നതിനെ തുടർന്ന് ക്രമേണ അതൊരു ദൈവസങ്കല്പമായി മാറിയതാകാം.
എന്തു തന്നെയായാലും ശിവനുമായി ബന്ധപ്പെട്ട പുരാണങ്ങളും മിക്കവാറും കഥകളുമെല്ലാം മികച്ച സാഹിത്യസൃഷ്ടികളും ഭാവനാവിലാസങ്ങളും എന്നതിൽ കവിഞ്ഞ് യാഥാർഥ്യവുമായി പ്രത്യേകിച്ച് ബന്ധമൊന്നും പുലർത്തുന്നില്ല. ശിവൻ എന്ന സങ്കൽപം രൂപപ്പെട്ടത് ചിലപ്പോൾ ആദ്യം പറഞ്ഞ ഗോത്രകാലങ്ങളുമായി ബന്ധപ്പെട്ടായിരിക്കാമെന്നു മാത്രം.
ശിവന്റെ ഭാര്യയായ പാർവതിയുടെ പുത്രനായ ഗണപതിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. മനുഷ്യസമാനമായ ശരീരത്തിൽ ആനയുടെ തല ഒട്ടിച്ചു വെച്ചത് പുരാതനകാലത്തെ സാങ്കേതികവിദ്യയുടെ മെച്ചം കൊണ്ടാണെന്നൊക്കെ പറഞ്ഞാൽ ചിരിക്കാതെന്തു ചെയ്യാൻ പറ്റും? ഷംസീർ അതു പോലും പറഞ്ഞിട്ടില്ല.
ഇത്തരം വിശ്വാസങ്ങളെ പ്രധാനമന്ത്രിയെ പോലുള്ളവർ വരെ പുരാതനകാലത്തെ ശാസ്ത്രവളർച്ചയുടെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നതിലെ വൈരുദ്ധ്യത്തെ പറ്റി മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ.
ശിവലിംഗം ആണവോർജവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പണ്ട് മൈക്കിലൂടെ മുഴങ്ങിയ മതപ്രഭാഷണത്തിൽ നിന്ന് കേട്ടത് ഇപ്പോഴും ഓർക്കുന്നു.
രാമായണവും മഹാഭാരതവുമാണ് ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നീ രണ്ടു ഹിന്ദുദൈവങ്ങൾ പ്രധാനകഥാപാത്രമായി വരുന്ന കാവ്യങ്ങൾ. ദ്രാവിഡനു മേൽ ആര്യാധിനിവേശം നടന്ന കാലഘട്ടത്തിൽ പാടപ്പെട്ടതും എഴുതപ്പെട്ടതുമായ ഒരു കാവ്യമാകാം രാമായണം. രാമൻ എന്നതൊരുപക്ഷെ ഒരു ആര്യനായ ആക്രമണകാരി ആയിരുന്നിരിക്കാം, രാവണൻ ദ്രാവിഡനും. അതല്ലെങ്കിൽ ഇവരെല്ലാം കേവലം ഭാവനകൾ മാത്രവുമായിരിക്കാം. എന്തായാലും ആര്യമേധാവിത്തം നിലവിൽ വന്ന പിൽക്കാലത്ത് രാമൻ പൂണൂൽധാരിയായ ദൈവമായി മാറി. കൃഷ്ണന്റെ കാര്യവും ഇതു പോലെ തന്നെ. അത്യാവശ്യം സ്വാധീനമുണ്ടായിരുന്ന ഒരു യാദവകുലരാജാവായിരുന്നിരിക്കാം അദ്ദേഹം. ബാക്കി ദിവ്യത്വമെല്ലാം പിൽക്കാലത്ത് കൂട്ടി ചേർത്തു വെച്ചവയാകാനാണ് സാധ്യത.
ഈ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന പ്രദേശങ്ങളായ അയോദ്ധ്യ, മധുര, കുരുക്ഷേത്രം, ലങ്ക മുതലായവയെല്ലാം യഥാർത്ഥ സ്ഥലനാമങ്ങളാണെന്നതും ഓർക്കണം.
ഹിന്ദുമതത്തിൽ മാത്രമല്ല, മിക്കവാറും മതങ്ങളിലെയെല്ലാം ദിവ്യപുരുഷന്മാർ ഇത്തരത്തിൽ ഏതെങ്കിലും കാലഘട്ടത്തിൽ സാമൂഹ്യമായി സ്വാധീനം ചെലുത്തിയ വ്യക്തികൾ ആയിരുന്നിരിക്കാം. പിൽക്കാലത്ത് എല്ലാവരും ദിവ്യന്മാരും ദൈവത്തിന്റെ സ്വന്തം ആളുകളുമായി മാറി.
ഇനി ഭാരതീയഗ്രന്ഥങ്ങളിലെ കാഴ്ചപ്പാടുകളിൽ എന്തെങ്കിലും ശാസ്ത്രീയമായ വശങ്ങൾ ഉണ്ടെന്ന് സംശയമുണ്ടായാൽ അവയെ സ്വാതന്ത്രമായി സമീപിക്കുന്നതിൽ തെറ്റില്ല. ഇപ്പോൾ തിയേറ്ററുകളിൽ ഓടുന്ന ഓപ്പൺഹൈമർ എന്ന ചിത്രത്തിൽ നായകന്റെ മനോവ്യാപാപാവരവുമായി ബന്ധപ്പെട്ട് ചില ഗീതാവചനങ്ങൾ കേൾപ്പിക്കുന്നുണ്ട്.
പല വിദേശശാസ്ത്രജ്ഞരും തങ്ങളുടെ പല ഗവേഷണങ്ങൾക്കും ചിന്തകൾക്കും ലോകത്തുള്ള പല ഗ്രന്ഥങ്ങളെയും ചെറിയ രീതിയിൽ ആശ്രയിച്ചെന്നിരിക്കാം. കൂട്ടത്തിൽ ഭാരതീയഗ്രന്ഥങ്ങളും ഉൾപ്പെട്ടേക്കാം.
നളന്ദയും തക്ഷശിലയുമൊക്കെ ഒരു കാലത്ത് നിലവിലുണ്ടായിരുന്നതിനാൽ വിദ്യാഭ്യാസരംഗത്ത് ചലനമുണ്ടാക്കാൻ സാധിച്ച സമൂഹം എന്ന നിലയിൽ അക്കാലഘട്ടങ്ങളിലൊക്കെ എഴുതപ്പെട്ടതോ പരിഷ്കരിക്കപ്പെട്ടതോ ആയ ചില ഗ്രന്ഥങ്ങളിൽ ഒരു പക്ഷെ ചില മികച്ച ആശയങ്ങൾ ഉണ്ടായെന്നിരിക്കാം.
അവയെ തങ്ങളുടെ ഭാവനയുമായി സംയോജിപ്പിച്ചാകാം അക്കാലത്തെ മികച്ച സാഹിത്യകാരന്മാരും എഴുത്തുകാരും തങ്ങളുടെ പല കൃതികളും രചിച്ചിട്ടുണ്ടാകുക.
ആദിശങ്കരാചാര്യരുടെ മായാവാദം മാട്രിക്സ് പോലുള്ള ചില ഹോളിവുഡ് ചിത്രങ്ങൾക്ക് പ്രചോദനമായതായി കേട്ടിട്ടുണ്ട്.
അതെല്ലാം നല്ല കാര്യം തന്നെ.
പക്ഷെ കുറച്ചു നല്ല വശങ്ങൾ അങ്ങിങ്ങുണ്ടെന്നതു മാറ്റി നിർത്തിയാൽ ഈ ഗ്രന്ഥങ്ങളിലൊക്കെ ഭൂരിഭാഗവും പ്രതിലോമകരമായ ആശയങ്ങളും കാഴ്ചപ്പാടുകളുമാണുള്ളത്.
കാരണം സമൂഹത്തിൽ നിലനിന്നു പോന്ന ബ്രാഹ്മണ, സവർണാധിപത്യത്തെ വിദഗ്ധമായി നിലനിർത്താൻ വേണ്ടി ഉപയോഗപ്പെടുക എന്നതായിരുന്നു അത്തരം ഗ്രന്ഥങ്ങളുടെ സമൂലമായ ദൗത്യം.
മഹാഭാരതമെഴുതിയ വ്യാസനും, രാമായണമെഴുതിയ വാത്മീകിയും അവർണരായിരുന്നു.
പക്ഷെ ആ ഗ്രന്ഥങ്ങളൊക്കെ ഉപയോഗപ്പെട്ടത് സമൂഹത്തിലെ ചെറിയ വിഭാഗം സവർണർക്ക് മാത്രമായിരുന്നു. ഇന്നിപ്പോൾ കാലം മാറി. എല്ലാവർക്കും വിദ്യാഭ്യാസം ലഭിച്ചു.
എല്ലാവർക്കും എല്ലാം വായിക്കാനും വിലയിരുത്താനും കഴിയുന്നുമുണ്ട്.
അതിനിടയിൽ ഗണപതിയും കൗരവരും ക്ലോണിങ്ങിന്റെ ഭാഗമാണെന്നും ലോകത്തെ ആദ്യവിമാനം ആദികാവ്യമായ രാമായണത്തിലെ പുഷ്പകവിമാനമാണെന്നും വെച്ചു കാച്ചുന്നതിലെ അപകടം ചെറുതല്ല.
ഇതെല്ലാം നുണക്കഥകളും സാഹിത്യസൃഷ്ടികളാണെന്നും നന്നായി അറിയുന്നവർ ഇതൊക്കെ ശാസ്ത്രമെന്ന പേരിൽ പ്രചരിപ്പിക്കുന്നവർ തന്നെയാണ്.
വ്യക്തമായ ആസൂത്രണത്തോടെ വർഗീയകലാപങ്ങൾ സൃഷ്ടിച്ച് തങ്ങൾക്കിഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയവർക്ക് ഇത്തരം അബദ്ധങ്ങൾ പ്രചരിപ്പിക്കുക എന്നത് പൂ പഠിക്കുന്നത് പോലെ നിസാരമായ കാര്യമാണ്.
അവിടെയാണ് ഷംസീറും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഉയർത്തുന്ന പ്രതിരോധരാഷ്ട്രീയം പ്രസക്തമാകുന്നത്.
ഇത്തരം സങ്കൽപ്പങ്ങളും ഭാവനകളും ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലാം നിലവിലുണ്ടായിരുന്നു.
പക്ഷെ ഇത്തരം സാഹിത്യഗ്രന്ഥങ്ങളിൽ മിക്കതും മതഗ്രന്ഥങ്ങളായതും, അവയിലെ കഥാപാത്രങ്ങൾ ദൈവങ്ങളായതും, ഇപ്പോഴും ദൈവങ്ങളായി തുടരുന്നതും നമ്മുടെ നാട്ടിൽ മാത്രമായിരിക്കാം.
മാത്രമല്ല, അബദ്ധജടിലമായ ഇത്തരം വിശ്വാസങ്ങൾ അരക്കിട്ടുറപ്പിക്കാൻ ചിലർ വിശ്വാസസംരക്ഷണമെന്ന പേരിൽ കോമാളിക്കൂട്ടങ്ങളെ സൃഷ്ടിക്കുക കൂടി ചെയ്യുമ്പോൾ പരിതപിക്കുക എന്നതിലപ്പുറം ജാഗരൂകരാകുക എന്നതാണ് ശാസ്ത്രത്തിനു പ്രാധാന്യം കൊടുക്കുന്ന സമൂഹം ചെയ്യേണ്ടത്.
കാരണം നേരത്തെ സൂചിപ്പിച്ച രാമന്റെ പേരിലും അയോദ്ധ്യയുടെ പേരിലും ഇപ്പോഴും കനലുകൾ കത്തുന്ന രാജ്യമാണിത്.
സ്വതന്ത്രകാഴ്ചപ്പാടുകളിലൂടെ സമൂഹത്തിൽ ശാസ്ത്രീയത വളർത്താൻ ശ്രമിക്കുമ്പോൾ ശാസ്ത്രത്തേക്കാൾ വലുത് വിശ്വാസത്തിനാണെന്ന് പ്രഖ്യാപിക്കുന്ന ജാതി, മതഭീകരർ സ്വപ്നം കാണുന്നതും അത്തരത്തിലുള്ള കനലുകൾ കത്തുന്ന കേരളത്തെയാണ്.

