പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു.
1925 ഓഗസ്റ്റ് ഏഴിന് ജനിച്ച സ്വാമിനാഥൻ ആഗ്രോണമിസ്റ്റ്, കാർഷിക ശാസ്ത്രജ്ഞൻ, സസ്യ ജനിതകശാസ്ത്രജ്ഞൻ എന്നീ നിലയിൽ പ്രശസ്തനായിരുന്നു.
ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ
അവതരിപ്പിക്കുന്നതിലും
വികസിപ്പിക്കുന്നതിലും നേതൃത്വവും പങ്കുമാണ് ഹരിതവിപ്ലവത്തിന്റെ പിതാവെന്ന മേൽവിലാസത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
അമേരിക്കൻ ആഗ്രോണമിസ്റ്റായ നോർമൻ ബോർലോഗുമായി സഹകരിച്ച് സ്വാമിനാഥൻ നടത്തിയ പരീക്ഷണങ്ങൾ പല രാജ്യങ്ങളെയും വലിയ ക്ഷാമങ്ങളിൽനിന്ന് പോലും രക്ഷിച്ചിരുന്നു. കിഴങ്ങ്, ഗോതമ്പ്, അരി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങൾ അദ്ദേഹം നടത്തിയിരുന്നു. 1999-ൽ, ടൈം മാഗസിന്റെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 ഏഷ്യക്കാരുടെ പട്ടികയിലും സ്വാമിനാഥൻ ഇടം നേടി
മങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ എന്നാണ് മുഴുവൻ പേര്. തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനനമെങ്കിലും കേരളത്തിൽ ആലപ്പുഴ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലാണ് അദ്ദേഹത്തിന്റെ തറവാട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് സുവോളജിയിൽ ബിരുദവും കോയമ്പത്തൂർ കാർഷിക കോളജിൽ (ഇപ്പോൾ തമിഴ്നാട് കാർഷിക സർവകലാശാല) നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
1974-ൽ ഇന്ത്യൻ കാർഷികഗവേണ സ്ഥാപനത്തിൽ ചേർന്ന അദ്ദേഹം തുടർന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്സിൽ ഗവേഷണത്തിന് പോയി. എട്ടു മാസം നെതർലൻഡ്സിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അംഗമായിരുന്നു. 1950-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിഎച്ച്ഡി നേടി.
1954-ലാണ് സ്വാമിനാഥൻ ഇന്ത്യയിൽ തിരിച്ചെത്തുന്നത്. പിന്നീട് കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ചുമതലയിൽ അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ചേർന്ന അദ്ദേഹം അതേ വർഷം തന്നെ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. പിന്നീടാണ് അമേരിക്കൻ അഗ്രോണമിസ്റ്റായ നോർമൻ ബോർലോഗുമായി ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചത്.
അൻപതിലധികം അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1961ൽ ലഭിച്ച ശാന്തി സ്വരൂപ് ഭാട്നാഗർ പുരസ്കാരമാണ് ആദ്യത്തെ ദേശീയ അംഗീകാരം. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1965-ൽ ചെക്കോസ്ലോവാക് അക്കാദമി ഓഫ് സയൻസസിൽനിന്ന് മെൻഡൽ മെമ്മോറിയൽ മെഡൽ ലഭിച്ചു. രമൺ മഗ്സസെ അവാർഡ് (1971),ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് സയൻസ് അവാർഡ് (1986), ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് (1987), ടെയ്ലർ പ്രൈസ് (1991), ഫോർ ഫ്രീഡംസ് അവാർഡ് (2000) തുടങ്ങിയവയാണ് ലഭിച്ച മറ്റ് അന്താരാഷ്ട അംഗീകാരങ്ങൾ.


