ആവേശ പോരാട്ടത്തിൽ സാഫ് കിരീടം ഒരിക്കല്‍ കൂടെ ചേത്രിയും പിള്ളേരും സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവില്‍ കുവൈറ്റിനെ തോല്‍പ്പിച്ച് ആണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈം കഴിഞ്ഞപ്പോഴും കളി 1-1 എന്ന നിലയില്‍ ആയിരുന്നു നിന്നത്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 5-4ന് ജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഇത് ഒമ്ബതാം തവണയാണ് സാഫ് കപ്പ് നേടുന്നത്.
ഇന്ന് കണ്ടീരവ സ്റ്റേഡിയത്തില്‍ കുവൈറ്റ് ആണ് മികച്ച രീതിയില്‍ തുടങ്ങിയത്. 16ആം മിനുട്ടില്‍ ഒരു മികച്ച നീക്കത്തിലൂടെ അല്‍ ഖല്‍ദി കുവൈറ്റിന് ലീഡ് നല്‍കി. ഇന്ത്യയെ തുടക്കത്തില്‍ ഈ ഗോള്‍ സമ്മര്‍ദ്ദത്തില്‍ ആക്കി.
ഇതിനു പിന്നാലെ ഇന്ത്യക്ക് ഒരു നല്ല അവസരം ലഭിച്ചിരുന്നു എങ്കിലും ഛേത്രിയുടെ ഷോട്ട് ലക്ഷ്യത്തില്‍ എത്തിയില്ല. കുവൈറ്റിന്റെ പരുക്കൻ ടാക്ടിക്സുകള്‍ ഇന്ത്യയുടെ സ്വാഭാവിക നീക്കങ്ങള്‍ പലതും പകുതിക്ക് അവസാനിക്കാൻ കാരണം ആയി. പരിക്ക് കാരണം ആദ്യ പകുതിയില്‍ ഇന്ത്യക്ക് അൻവലിയെ നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയായി. അൻവര്‍ അലിക്ക് പകരം മെഹ്താബ് കളത്തില്‍ ഇറങ്ങി.
38ആം മിനുട്ടില്‍ ഇന്ത്യൻ നടത്തിയ ഒരു മനോഹര നീക്കം സമനില ഗോളില്‍ കലാശിച്ചു. ആശിഖ് കുരുണിയൻ തുടങ്ങിയ അറ്റാക്ക് ഛേത്രിയിലക്കും ഛേത്രിയില്‍ നിന്ന് സഹലിലേക്ക് സഹലില്‍ നിന്ന് ചാങ്തെയിലേക്കും വണ്‍ ടച്ച് പാസിലൂടെ ഒഴുകി. ചാങ്തയുടെ ടച്ച് ഗോളായും മാറി. ഇന്ത്യ അടുത്ത കാലത്ത് നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സ്കോര്‍ 1-1.
ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ആദ്യ കിക്ക് എടുത്ത ഛേത്രിക്ക് ലക്ഷ്യം പിഴച്ചില്ല. ഇന്ത്യക്ക് മികച്ച തുടക്കം. കുവൈറ്റിന്റെ ആദ്യ കിക്ക് എടുത്ത അബ്ദുള്ളയുടെ ഷോട്ട് ക്രോസ് ബാറി തട്ടി പുറത്ത്. ഇന്ത്യക്ക് 1-0ന്റെ മുൻതൂക്കം. ജിങ്കൻ എടുത്ത ഇന്ത്യയുടെ രണ്ടാം കിക്കും ലക്ഷ്യത്തില്‍. തെയ്ബിയുടെ കിക്ക് വലയില്‍ എത്തിയതോടെ സ്കോര്‍ ഇന്ത്യ 2-1 കുവൈറ്റ്.
ഇന്ത്യയുടെ മൂന്നാം കിക്ക് എടുത്തത് ചാങ്തെ. യുവതാരത്തിനു ലക്ഷ്യം പിഴച്ചില്ല. കുവൈറ്റിന്റെ അല്‍ ദഫെരിയുടെ ഷോട്ടും വലയില്‍.സ്കോര്‍ 3-2. ഇന്ത്യക്ക് ആയി നാലാം കിക്ക് എടുക്കാൻ എത്തിയത് ഉദാന്ത. അദ്ദേഹത്തിന്റെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്ത്. കുവൈറ്റിനെ നാലാം കിക്ക് വലയില്‍. ഇതോടെ സ്കോര്‍ 3-3 എന്നായി.
അഞ്ചാം കിക്ക് എടുത്ത സുഭാഷിഷ് ബോസ് പന്ത് ലക്ഷ്യത്തില്‍ എത്തിച്ചതോടെ സ്കോര്‍ 4-3. കുവൈറ്റിനു മേല്‍ അഞ്ചാം കിക്കിന്റെ സമ്മര്‍ദ്ദം. അല്‍ ഖല്‍ദിക്ക് പിഴച്ചില്ല. സ്കോര്‍ 4-4. കളി സഡൻ ഡെത്തിലേക്ക്. ആറാം കിക്ക് മഹേഷ് ലക്ഷ്യത്തില്‍ എത്തിച്ചു. കുവൈറ്റിന്റെ ക്യാപ്റ്റന്റെ കിക്ക് ഗുര്‍പ്രീത് തടഞ്ഞതോടെ ഇന്ത്യ 5-4ന് ഷൂട്ടൗട്ട് വിജയിച്ചു. കിരീടം ഇന്ത്യ ഉയര്‍ത്തി!!