വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും എല്ലാ വിഭാഗം എച്ച്ടി/ഇഎച്ച്ടി ഉപഭോക്താക്കൾക്കും മാത്രമാണ് ടിഒഡി അഥവാ ടൈം ഓഫ് ഡേ ബില്ലിങ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. ദിവസത്തെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ബില്ലിങ് തീരുമാനിക്കുന്നത്.
250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നോർമൽ സോണ്‍ ആയി കണക്കാക്കും. ഈ സമയത്ത് ഗാർഹിക താരിഫിനേക്കാൾ 10 ശതമാനം കുറവ് നിരക്ക് മാത്രമേ ഈടാക്കൂ. വൈകുന്നേരം 6 മുതൽ രാത്രി 10 വരെ നാല് മണിക്കൂർ സമയം പീക് സോണാണ്. ഈ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഗാർഹിക താരിഫിനേക്കാൾ 25 ശതമാനം കൂടുതൽ നിരക്ക് നൽകേണ്ടി വരും. രണ്ടിരട്ടിയോ മൂന്നിരട്ടിയോ ബിൽ നൽകണമെന്നത് തെറ്റായ പ്രചാരണമാണെന്ന് കെഎസ്ഇബി അറിയിക്കുന്നു. രാത്രി 10 മുതൽ രാവിലെ 6 വരെ ഗാർഹിക താരിഫ് നിരക്കിൽ തന്നെ വൈദ്യുതി ഉപയോഗിക്കാം.
അനാവശ്യ ലൈറ്റുകൾ അണയ്ക്കുക, കൂടുതൽ പവർ എടുക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കുക, എസി 25 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യുക, എൽഇഡി ബൾബുകൾ ഉപയോഗിക്കുക എന്നിവയെല്ലാം ചെയ്യാം. ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, വാഷിങ് മെഷീൻ തുടങ്ങിയവ വൈകുന്നേരം ആറിന് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കി പകൽ സമയത്ത് ഉപയോഗിച്ചാൽ 35 ശതമാനത്തിലേറെ തുക ലാഭിക്കാമെന്നും കെഎസ്ഇബി ഓർമിപ്പിക്കുന്നു.
20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾ വൈകുന്നേരം 6 മുതൽ രാത്രി 10 വരെ നാല് മണിക്കൂർ 50 ശതമാനം അധിക നിരക്ക് നൽകണം. എന്നാൽ വ്യാവസായിക സ്ഥാപനങ്ങൾ മിക്കവയും പകലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഈ വർദ്ധന കാര്യമായി ബാധിക്കില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.



