മിഠായി രൂപത്തില്‍ ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. പ്രശാന്ത് (32), ഗണേഷ് (32), മാര്‍ഗബന്ധു (22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ് പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സഫ് എസ് ഐ ഓസ്റ്റിന്‍ സജു, ഗ്രേഡ് എസ് ഐ സതി, നെടുമങ്ങാട് എസ് എച്ച് ഒ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വട്ടപ്പാറ വേങ്കോട്ടെ സ്വകാര്യ മെഡിക്കൽ കോളജിന്റെ വിദ്യാർത്ഥികളുടെ ബോയ്‌സ് ഹോസ്റ്റല്‍ അഡ്രസിലാണ് പാഴ്‌സല്‍ എത്തിയത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഇവരെ പിടികൂടിയത്. 105 മിഠായികള്‍ പാഴ്‌സല്‍ കവറില്‍ ഉണ്ടായിരുന്നു. ഈ മിഠായിയില്‍ ടെട്ര ഹൈഡ്രോ കനമിനോല്‍ എന്ന ലഹരി വസ്തു ഉണ്ടെന്ന് പൊലീസ് പറയുന്നു. കറുത്ത കളറിലാണ് മിഠായി എത്തിയത്.
ചരസ് മിഠായി, ഗഞ്ച ടോഫി എന്നൊക്കെയാണ് ഇതിന്റെ വിളിപ്പേര്. സ്‌കൂള്‍, കോളെജ്, ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാണ്. പാഴ്‌സല്‍ സര്‍വീസുകളും പൊലീസ് നീരീക്ഷണത്തിലാണ്. ബോയ്‌സ് ഹോസ്റ്റലിലെ സമീപത്തെ വാടക വീട്ടിലാണ് പിടിയിലായവർ താമസിക്കുന്നത്. ഇവര്‍ ടൈല്‍സ് ജോലിക്കാരാണ്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും