ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ 2025–26 സാമ്പത്തികവർഷത്തിലെ വേതനനിരക്ക് 2–7 ശതമാനം വർധിപ്പിച്ചു. കേരളത്തിലെ പുതിയ വേതനനിരക്ക് 369 രൂപയാക്കി. നിലവിൽ 346 രൂപയായിരുന്നു. വർധന 6.46 ശതമാനം. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ.
ഒഡിഷ, മധ്യപ്രദേശ്, പഞ്ചാബ്, മേഘാലയ, ആന്ധ്ര, അരുണാചൽ, അസം, നാഗാലാൻഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ വേതനം ഏഴ് ശതമാനം ഉയർത്തി. ഏറ്റവും ഉയർന്ന വേതനം ഹരിയാനയിൽ– നാനൂറ് രൂപ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് തൊഴിലുറപ്പ് വേതനം 400ലെത്തുന്നത്. ഗോവയിൽ 378ഉം കർണാടകയിൽ 370ഉം ആയി ഉയർത്തി.
ഏറ്റവും കുറഞ്ഞ തൊഴിലുറപ്പ് വേതനം അരുണാചലിലും നാഗാലാൻഡിലുമാണ്; 241 വീതം.
2025–26ലേക്ക് തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത് 86,000 കോടി രൂപയാണ്. നടപ്പുവർഷം അനുവദിച്ചതും 86000 കോടി മാത്രം. ഈ സാഹചര്യത്തിൽ വർധിപ്പിച്ച വേതനം എങ്ങനെ നൽകുമെന്നതിൽ അവ്യക്തതയുണ്ട്. കേരളമടക്കം പലയിടത്തും ഈയിനത്തിൽ വൻതുക കേന്ദ്രം കുടിശ്ശിക നൽകാനുമുണ്ട്.