മെയ് ഒന്ന് മുതൽ എടിഎം ഇടപാടുകൾക്ക് കൂടുതൽ പണം നൽകേണ്ടി വരും. ആർബിഐയുടെ പുതുക്കിയ നിമയങ്ങൾ ഒന്നാം തീയതി മുതലാണ് പ്രാബല്യത്തിൽ വരുന്നത്. സൗജന്യ ഇടപാട് പരിധികളിലെ മാറ്റം, പരിധികൾ കഴിഞ്ഞാൽ ഈടാക്കുന്ന തുകയിൽ വർധനവ്, ഇന്റർചേഞ്ച് നിരക്കിലെ വർധനവ് തുടങ്ങിയവയാണ് വരുന്ന മാറ്റങ്ങൾ.
എടിഎം ഇടപാടുകൾക്ക് ഈടാക്കുന്ന നിരക്കുകളിലെ മാറ്റം സംബന്ധിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, പിഎൻബി, കൊടക് മഹീന്ദ്ര തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ ബാങ്കിൻ്റെ എടിഎം കാർഡുകൾ ഉപയോഗിച്ച് പ്രതിമാസം അഞ്ച് ഇടപാടുകൾ നത്താം. മറ്റ് ബാങ്കുകളുടെ എടിഎം കാർഡ് ആണെങ്കിൽ, മെട്രോ സിറ്റികളിൽ ഓരോ മാസവും അഞ്ച് എടിഎം ഇടപാടുകൾ വരെയാണ് സൗജന്യമായി നടത്താനാകുക. അല്ലാത്ത ഇടങ്ങളിൽ ഇത് അഞ്ച് ഇടപാടുകളായിരിക്കും സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്ക് ഈ പരിധികൾ ബാധകമായിരിക്കും.
പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാൽ, ഓരോ ഇടപാടിനും പരമാവധി 23 രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ബാങ്കുകൾക്ക് അനുവാദമുണ്ട്. കൂടാതെ, ബാധകമായ നികുതികൾ പ്രത്യേകം ഈടാക്കും. ക്യാഷ് റീസൈക്ലർ മെഷീനുകളിൽ (CRM) നടത്തുന്ന ഇടപാടുകൾക്കും ഈ പുതുക്കിയ നിരക്കുകൾ ബാധകമാണ്. എന്നാൽ ക്യാഷ് ഡെപ്പോസിറ്റ് ഇടപാടുകൾക്ക് ഇത് ബാധകമായിരിക്കില്ല.
ഉപഭോക്തൃ ചാർജുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ആർബിഐ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നിരക്കുമാറ്റം. മാത്രമല്ല എടിഎമ്മുകൾ പരിപാലിക്കുന്നതിനുള്ള വർധിച്ചുവരുന്ന ചെലവുകളും നിരക്ക് മാറ്റത്തിന് ഒരു കാരണമാണെന്നാണ് ആർബിഐ വ്യക്തമാക്കിയത്. നിരക്കുകളിൽ ഉണ്ടായിരിക്കുന്ന വർധനവ്, ശാഖകൾ കുറവുള്ള ചെറിയ ബാങ്കുകളുടെ ഉപഭോക്താക്കളെയാകാം കൂടുതൽ ബാധിക്കുകയെന്നാണ് വിദഗ്‌ധർ പറയുന്നത്.